ദുബായ്: പശ്ചിമേഷ്യയിലേക്ക് അധികമായി മൂന്നു യുദ്ധക്കപ്പലുകളും 2500 മറീനുകളെയും അമേരിക്ക വിന്യസിക്കും. സാൻ ഡീയേഗോ തുറമുഖത്തുനിന്നാണ് യുഎസ്എസ് ബോക്സർ അടക്കമുള്ള യുദ്ധക്കപ്പലുകൾ എത്തുകയെന്നാണു റിപ്പോർട്ട്.
11-ാം മറീൻ എക്സെഡിഷണറി യൂണിറ്റിലെ മറീനുകളെയാണു വിന്യസിക്കുക. ഇറാനിലെ ഹോർമുസ് കടലിടുക്കും തന്ത്രപ്രധാന ഖാർഗ് ദ്വീപും പിടിച്ചെടുക്കുകയെന്നതാണു ലക്ഷ്യം.
2,200 മറീനുകളും യുദ്ധവിമാനങ്ങളുമായി ജപ്പാനിൽനിന്ന് അമേരിക്കയുടെ യുഎസ്എസ് ട്രിപ്പൊളി എന്ന യുദ്ധക്കപ്പലും എത്തിക്കൊണ്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ തന്നെയാണ് അമേരിക്കയുടെ പടപ്പുറപ്പാട്. ഇതിനു സഹായിക്കാൻ നാറ്റോ രാജ്യങ്ങളോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചെങ്കിലും ആരും അനുകൂല മറുപടി നൽകിയില്ല.
എന്നാൽ ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, നെതർലാൻഡ്സ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഹോർമുസിന്റെ സുരക്ഷയ്ക്കായി യോജിച്ചുപ്രവർത്തിക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കുകയും ട്രംപ് ഇതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി.